തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന വളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച സംഭവത്തിൽ വിശദീകരണവുമായി അധികൃതർ. നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്റീൻ അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം നടന്നത്.
അറ്റകുറ്റപ്പണികൾക്കായി എത്തിയ കരാർ തൊഴിലാളികളാണ് ചന്ദനമരത്തിന്റെ ഒരു വലിയ ശിഖരം മുറിച്ചത്. അപകടകരമായ രീതിയിൽ താഴേക്ക് വീഴാൻ സാധ്യതയുണ്ടായിരുന്ന ശിഖരം മുറിക്കുന്നതായി കരാറുകാരനെ അറിയിച്ച ശേഷമാണ് നടപടി എടുത്തതെന്നാണ് വിവരം.
എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുറിച്ചത് ചന്ദനമരമാണെന്ന് കണ്ടെത്തിയത്. തുടർന്ന് മുറിച്ചെടുത്ത തടിയുടെ ഭാഗങ്ങൾ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലേക്ക് മാറ്റി സംരക്ഷണത്തിലാക്കി.
ചന്ദനമരത്തിന്റെ ഇലകൾക്ക് മൈലാഞ്ചി ഇലകളോട് സാമ്യമുള്ളതിനാൽ തൊഴിലാളി തെറ്റിദ്ധരിച്ചാണ് മരം മുറിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവം അറിയാതെയുണ്ടായ പിഴവാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കരാറുകാരനും ബന്ധപ്പെട്ട ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ പേരിൽ മഹസർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.











