ബിഹാർ: വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന് പറഞ്ഞിട്ട് ചിക്കൻ നൽകിയെന്ന ആരോപണത്തെ തുടർന്ന് ബിഹാറിൽ വിവാഹച്ചടങ്ങിനിടെ സംഘർഷം. സാഹർസ ജില്ലയിലെ സിമ്രി ബക്തിയാർപുരിലാണ് സംഭവം നടന്നത്.
വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മുഹമ്മദ് അൻവറിന്റെ മകൻ മുഹമ്മദ് അബ്ദുള്ളയും മുഹമ്മദ് ജാവേദിന്റെ മകൾക്കുമിടയിലെ നിക്കാഹ് ആദ്യം സമാധാനപരമായാണ് നടന്നത്. തുടർന്ന് നടന്ന വിവാഹവിരുന്നിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
വിരുന്നിൽ മട്ടൺ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭക്ഷണം വിളമ്പിയപ്പോൾ ചിക്കനാണ് ലഭിച്ചതെന്നാണ് വരന്റെ ബന്ധുക്കളുടെ ആരോപണം. ഇതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് മാറുകയുമായിരുന്നു. വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരെ സിമ്രി ബക്തിയാർപുർ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.











