തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ വിദ്യാർഥിക്ക് നേരെ ക്രൂരമായ റാഗിങ്. നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാൽ കൊണ്ട് ലോക്ക് ചെയ്ത് മുറുക്കുന്നതും ശ്വാസംമുട്ടി കുട്ടി പിടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിനിടെ മറ്റൊരു വിദ്യാർഥി ഇടപെട്ട് പിടിച്ചുമാറ്റിയതോടെയാണ് വലിയ അപകടം ഒഴിവായത്. ആക്രമണത്തിൽ കുട്ടിയുടെ കഴുത്തിന് പരിക്കേറ്റതായാണ് വിവരം.
വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്ലസ് വൺ പ്രവേശനം കഴിഞ്ഞതിന് പിന്നാലെ വിദ്യാർഥികൾ ചേർന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിനെ തുടർന്ന് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കിടയിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.
സംഭവദിവസം പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ സ്കൂൾ മതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുപോകുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പരാതിയുണ്ട്. പിന്നീട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.
രക്ഷിതാക്കൾ ഇന്നലെ രാത്രി തന്നെ നഗരൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, വിദ്യാർഥികൾക്കിടയിൽ വാക്കുതർക്കമുണ്ടായ വിവരം അറിഞ്ഞിരുന്നുവെന്നും വിഷയം അടുത്ത പിടിഎ യോഗത്തിൽ ചർച്ച ചെയ്യാനിരിക്കുകയാണെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.











