ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. വിഷയത്തിൽ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കേന്ദ്ര ഐടി മന്ത്രാലയം കത്തയച്ച് നിലവിലെ നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. നിലവിലെ ഐടി നിയമങ്ങളിൽ ഇത്തരം ഉള്ളടക്കം നിർമ്മിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ചില പരിമിതികളുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. പോക്‌സോ നിയമം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.
സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പണമടച്ച് നൽകുന്ന ചില പരസ്യങ്ങളിലൂടെ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിലേക്കുള്ള കണ്ണികൾ പ്രത്യക്ഷപ്പെട്ടതായി അടുത്തിടെ പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ചില പരസ്യങ്ങൾ ഉപയോക്താക്കളെ മറ്റ് സന്ദേശവിനിമയ പ്ലാറ്റ്‌ഫോമുകളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് നയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാർ നൽകിയ നോട്ടീസിന് മറുപടിയുമായി മെറ്റ രംഗത്തെത്തിയിരുന്നു. ഇത്തരം പരസ്യങ്ങൾക്ക് മനഃപൂർവം അനുമതി നൽകിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ അനുവദിക്കില്ലെന്ന നയം തുടർന്നും കർശനമായി നടപ്പാക്കുമെന്നും, ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളും ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് തുടർനടപടികൾ ആലോചിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.




