ലഖ്നൗ: അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഇന്ന് വൈകുന്നേരത്തോടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചേക്കുമെന്നാണ് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കിയത്.
സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ സംഘം റിപ്പോർട്ട് കൈമാറുക. കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിനായി സർക്കാർ അനുവദിച്ച 15 ദിവസത്തെ അധിക കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.
ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും, ഏകദേശം മൂന്ന് കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നതെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് എസ്ഐടിക്ക് നൽകിയ മൊഴി. ഈ മൊഴി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
സാമ്പത്തിക ഇടപാടുകളിൽ ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നതായാണ് സൂചന. എന്നാൽ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വിഎച്ച്പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
നേരത്തെ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയെ ഒഴിവാക്കിയിരുന്നു. അതേസമയം, മുൻ ട്രസ്റ്റിയായ അനിൽ മിശ്രയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അനാസ്ഥകളും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാമർശങ്ങൾ അന്തിമ റിപ്പോർട്ടിലും തുടരാൻ സാധ്യതയുണ്ട്.
റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയോടെയാകും തുടർനടപടികൾ സ്വീകരിക്കുക. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.












