പാലാ: ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം.
വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം ലോകകപ്പ് ഫൈനൽ മത്സരം ആസ്വദിക്കാനും കായികരംഗത്തോടുള്ള താൽപര്യം വർധിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് ദിയ ബിനു പറഞ്ഞു. യുവജനങ്ങളുടെ മനസറിഞ്ഞുള്ള തീരുമാനമാണ് സർക്കാരെടുത്തതെന്നും അവർ വ്യക്തമാക്കി.
ലോകകപ്പ് ഫൈനലിന്റെ പിറ്റേദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് ദിയ ബിനു നേരത്തെ നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യം പരിഗണിച്ച് സമയോചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ബന്ധപ്പെട്ട മന്ത്രിമാർക്കും അവർ നന്ദി അറിയിച്ചു.
കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്താനും ഈ തീരുമാനം പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ പുലർച്ചെയായതിനാൽ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഫൈനൽ മത്സരം കണ്ട് പുലർച്ചെ ഉറങ്ങുന്ന വിദ്യാർഥികൾക്കും ആരാധകർക്കും തിങ്കളാഴ്ച സ്കൂളുകളിലും കോളേജുകളിലും എത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അവധി ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ആവശ്യങ്ങൾ ഉയർന്നത്. വിവിധ സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.




