തിരുവനന്തപുരം: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആശുപത്രിയുടെ സാഹചര്യം ജയിലിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. രോഗികൾ ആശുപത്രിയിലല്ല, ജയിലിലാണെന്ന തോന്നലിലാണ് കഴിയുന്നതെന്നും അവരുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാനസികാരോഗ്യ കേന്ദ്രത്തിലെ 158 അറ്റൻഡർ തസ്തികകളിൽ 127 പേർ മാത്രമാണ് നിലവിലുള്ളത്. ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് സർക്കാർക്ക് കോടതി നിർദേശം നൽകി. അറ്റൻഡർമാർ തന്നെയാണ് പാചകവും ശുചീകരണവും ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആശുപത്രിയിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്നും കുറഞ്ഞത് 40 മുതൽ 50 വരെ സുരക്ഷാ ജീവനക്കാർ ആവശ്യമാണെന്നും കോടതി പറഞ്ഞു. ചികിത്സയിലൂടെ രോഗമുക്തി നേടിയ 55 പേരുടെ പുനരധിവാസ പദ്ധതിയെക്കുറിച്ചും സർക്കാർ വിശദീകരണം നൽകണം. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
അതേസമയം, ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആശുപത്രിയിൽ നിരവധി പോരായ്മകളുണ്ടെന്നും മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഗ്യാസ് ചോർച്ച സംശയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച മന്ത്രി, രോഗികളെ സമയബന്ധിതമായി മാറ്റിയെന്നും ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും അറിയിച്ചു. ഏത് വാതകമാണ് ചോർന്നതെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ ഡിഎംഇയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.




