ലഖ്‌നൗ: ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിനകം ഉത്തർപ്രദേശിലെ ലഖ്‌നൗ–കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗത്ത് വലിയ വിള്ളലുകൾ. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് റോഡിന് കേടുപാടുകൾ സംഭവിക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളമുള്ള വിള്ളലുകൾ റോഡിൽ രൂപപ്പെട്ടത്.
തുടർച്ചയായ മഴയെ തുടർന്ന് റോഡിന് അടിയിലെ മണ്ണ് ഒഴുകിപ്പോയതാണ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗം തകരാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവം പുറത്തുവന്നതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവ് തകർന്ന റോഡിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് നിർമാണ നിലവാരം ചോദ്യം ചെയ്തു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച പദ്ധതിയിൽ ഇത്ര വേഗം കേടുപാടുകൾ സംഭവിച്ചതിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുന്നയിക്കുകയും ഗുണനിലവാര നിയന്ത്രണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം ഉയർത്തുകയും ചെയ്തു.
ഇതിനുമുമ്പും ഉദ്ഘാടനത്തിന് മുൻപേ ഇതേ എക്‌സ്പ്രസ്‌വേയിൽ കേടുപാടുകൾ കണ്ടെത്തിയിരുന്നു. അന്ന് വിമർശനങ്ങൾക്ക് മറുപടിയായി നിർമാണ ഘട്ടത്തിൽ റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് അസ്വാഭാവികമല്ലെന്ന് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ് പറഞ്ഞത് വിവാദമായിരുന്നു.
63 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് വരിപ്പാതയായ ലഖ്‌നൗ–കാൺപൂർ എക്‌സ്പ്രസ്‌വേയിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളമേറിയ എലിവേറ്റഡ് കോറിഡോർ ഉൾപ്പെട്ടിട്ടുണ്ട്. ഓട്ടോമേറ്റഡ്, ഇന്റലിജന്റ് മെഷീൻ-ഗൈഡഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ ആദ്യ എക്‌സ്പ്രസ്‌വേയെന്ന പ്രത്യേകതയും ഇതിനുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന രീതിയിലാണ് റോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടെ ലഖ്‌നൗ–കാൺപൂർ യാത്രാസമയം 35 മുതൽ 45 മിനിറ്റ് വരെ കുറയുമെന്നാണ് അധികൃതരുടെ അവകാശവാദം.


