തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. വിവിധ ജില്ലകളിലും വിഭാഗങ്ങളിലുമായി ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് നേതൃത്വം നൽകിയ ഡിവൈഎസ്.പി എൻ. മുരളീധരനെ കണ്ണൂർ-കാസർകോട് മേഖലയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് (ഇ.ഒ.ഡബ്ല്യു.) മാറ്റി. നിലവിൽ തൃശ്ശൂർ കുന്നംകുളത്തായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
കൊച്ചിയിൽ എംഎൽഎ മുഹമ്മദ് ഷിയാസുമായി തർക്കത്തിലായിരുന്ന ഡിവൈ.എസ്.പി എ.ജെ. തോമസിനും സ്ഥലംമാറ്റം ലഭിച്ചു. കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഇദ്ദേഹത്തെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.
തിരഞ്ഞെടുപ്പ് സമയത്ത് മറ്റ് ജില്ലകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ ഇടപെട്ട ചില ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം ലഭിച്ചതിനെതിരെ ചർച്ചകൾ ഉയർന്നു. സ്ഥലംമാറ്റത്തിൽ രാഷ്ട്രീയം ആരോപിച്ചതിന് മറുപടിയായി എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടിയതിലും അന്വേഷണ പ്രവർത്തനങ്ങളിലും ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് എൻ. മുരളീധരൻ. അതേസമയം, ചലച്ചിത്ര നടൻ കൂടിയായ ഡിവൈ.എസ്.പി സിബി തോമസിനെ കാസർകോട്ടുനിന്ന് തൃശ്ശൂർ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റിയിട്ടുണ്ട്.


