ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണത്തെയും ശക്തമായി അപലപിച്ച് അംഗരാജ്യങ്ങൾ. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് ബ്രിക്സ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചത്. ഏത് സാഹചര്യത്തിലായാലും ഏത് ലക്ഷ്യത്തോടെയായാലും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും കുറ്റകരമായി കണ്ട് അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അംഗരാജ്യങ്ങൾ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് ഒഴിവാക്കി ‘സീറോ ടോളറൻസ്’ നിലപാട് സ്വീകരിക്കണമെന്നും സംയുക്ത പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരവാദം, ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ, ഭീകരർക്ക് സുരക്ഷിത താവളങ്ങൾ ഒരുക്കൽ എന്നിവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രഖ്യാപനം നിർദേശിച്ചു. ഭീകരവാദത്തെ ഏതെങ്കിലും മതം, വംശം, ദേശീയത, നാഗരികത എന്നിവയുമായി ബന്ധപ്പെടുത്തരുതെന്നും ബ്രിക്സ് രാജ്യങ്ങൾ വ്യക്തമാക്കി.
യുഎൻ അംഗീകരിച്ച എല്ലാ ഭീകരവാദികൾക്കും ഭീകരസംഘടനകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രഖ്യാപനത്തിൽ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ സമഗ്ര കൺവെൻഷൻ (CCIT) യുഎൻ ചട്ടക്കൂടിൽ അടിയന്തരമായി പൂർത്തിയാക്കണമെന്നും ബ്രിക്സ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.


