അങ്കമാലി: അങ്കമാലി-കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. വിദ്യാർത്ഥികളെയും ഇതരസംസ്ഥാനക്കാരെയും ഒഴിവാക്കിയിട്ടുണ്ട്.
അങ്കമാലി ടൗൺ ജംഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും സംഘടിപ്പിക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്നാണ് ബസുടമകളുടെ ആരോപണം.
കൊരട്ടി-അങ്കമാലി റൂട്ടിലെ ബസുകൾക്ക് വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് ശമ്പളം നൽകാനും ഡീസൽ ചെലവ് കണ്ടെത്താനും ബുദ്ധിമുട്ട് നേരിടുകയാണെന്ന് ഉടമകൾ പറഞ്ഞു. ഇതിന്റെ പ്രതീകാത്മക പ്രതിഷേധമായാണ് മറ്റ് സ്വകാര്യ ബസുകളുടെ പ്രതിനിധിയായി ‘ബെസ്റ്റ് വേ’ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര ഒരുക്കിയത്.
വർഷങ്ങളായി വിദ്യാർത്ഥി കൺസെഷൻ നിരക്കിൽ മാറ്റമില്ലാത്തതിലും ബസുടമകൾ പ്രതിഷേധം അറിയിച്ചു. സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന യാത്രക്കാർക്കും നേരിടുന്ന വിഷയങ്ങൾ പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു.
പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് മാറിയെന്നും ഇതുമൂലം സ്വകാര്യ ബസ് സർവീസുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്നും ബസുടമകൾ വ്യക്തമാക്കി. അങ്കമാലി-കൊരട്ടി, ആലുവ-അത്താണി-വട്ടപ്പറമ്പ്-പറവൂർ, അങ്കമാലി-മലയാറ്റൂർ, അങ്കമാലി-മഞ്ഞപ്ര, അങ്കമാലി-മൂക്കന്നൂർ തുടങ്ങിയ റൂട്ടുകളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് അവരുടെ വാദം.
പ്രിയദർശിനി പദ്ധതിയെ എതിർക്കുന്നില്ലെന്നും എന്നാൽ സ്വകാര്യ ബസ് മേഖലയിലെ തൊഴിലാളികളെയും ഉടമകളെയും സംരക്ഷിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.




