ബെംഗളൂരു: കനത്ത മഴയെ തുടർന്ന് റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. യെദകൂമെരി, ശ്രീവാഗിലു സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണും കല്ലുകളും വലിയ തോതിൽ പാളത്തിലേക്ക് വീണതോടെ മംഗളൂരു–യശ്വന്ത്പൂർ റൂട്ടിലെ ട്രെയിൻ സർവീസുകൾ പൂർണമായും തടസപ്പെട്ടു. ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു–യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.
മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ റെയിൽവേയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ കനത്ത മഴ തുടരുന്നതിനാൽ ജോലികൾക്ക് തടസം നേരിടുന്നുണ്ട്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലാളികളെയും എത്തിച്ച് പാത ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം തുടരുകയാണ്.
അപകടത്തെ തുടർന്ന് മംഗളൂരു ജംഗ്ഷൻ–യശ്വന്ത്പൂർ എക്സ്പ്രസ്, യശ്വന്ത്പൂർ–മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് എന്നീ സർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട മുരുഡേശ്വർ എക്സ്പ്രസും കോഴിക്കോട് എക്സ്പ്രസും ഹസനിൽ യാത്ര അവസാനിപ്പിച്ചു.
വിജയപുര–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഹസനിലും, ബെംഗളൂരു–കാർവാർ എക്സ്പ്രസ് സക്ലേഷ്പുരയിലും സർവീസ് അവസാനിപ്പിച്ചു. കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് കബക പുത്തൂരിലും, മംഗളൂരു–വിജയപുര എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും യാത്ര അവസാനിപ്പിച്ചു.




