തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശം വിതയ്ക്കുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വസതിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തതിനെതിരെ മുൻമന്ത്രി വി. ശിവൻകുട്ടി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ദുരന്തസമയത്ത് ഔദ്യോഗിക ചുമതലകൾക്ക് മുൻഗണന നൽകേണ്ട മുഖ്യമന്ത്രി വ്യക്തിപരമായ ചടങ്ങിൽ പങ്കെടുത്തത് പദവിക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകേണ്ട സമയത്താണ് പൊന്നാനിയിലെ സൽക്കാരത്തിൽ പങ്കെടുത്തതെന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ജനങ്ങൾ ഭീതിയിലും ദുരിതത്തിലും കഴിയുമ്പോൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് ‘റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്’ തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
മറ്റ് പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ആർജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്നും വ്യക്തിപരമായ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
പ്രളയവും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിന് നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട ശിവൻകുട്ടി, ദുരന്തകാലത്ത് ജനങ്ങൾക്കൊപ്പമുണ്ടാകുന്ന ഭരണനേതൃത്വമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും കൂട്ടിച്ചേർത്തു.




