കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി മേഖലയിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിതരണം നടത്തിയിരുന്ന സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
സർക്കാർ ആശുപത്രിയിലെ ഒരു രോഗിയുടെ രേഖയിൽ വ്യാജ സർക്കാർ മുദ്ര ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഹവല്ലിയിലെ വ്യാജ സ്റ്റാമ്പ് നിർമാണ കേന്ദ്രം കണ്ടെത്തിയത്.
റെയ്ഡിനിടെ വിതരണം ചെയ്യാൻ തയ്യാറാക്കിയ നിരവധി വ്യാജ സർക്കാർ മുദ്രകളും അവ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിംഗ് മെഷീനുകളും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
അന്വേഷണത്തിൽ സർക്കാർ സ്റ്റാമ്പുകളുടെ മുഖവിലയുടെ പകുതി വിലയ്ക്ക് ഇവ ശുചീകരണ തൊഴിലാളികൾക്ക് വിറ്റശേഷം ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികൾ വ്യാജ മുദ്രകൾ നിർമ്മിച്ച് നിരവധി തൊഴിലാളികൾക്ക് വിറ്റതായി മൊഴി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വ്യാജ സ്റ്റാമ്പുകളുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവയിൽ പങ്കുള്ള മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും, ഈ ശൃംഖലയിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന പ്രവാസി തൊഴിലാളികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് അധികൃതർ അറിയിച്ചു.




