കോഴിക്കോട്: മുഖം മൂടുന്ന പർദ സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം.എൻ. കാരശ്ശേരി. ഇത് വെറുമൊരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമല്ലെന്നും ഗുരുതരമായ നിയമപ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയ കാരശ്ശേരി, നിഖാബ് ധരിച്ച ഒരു പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി സംശയനിവാരണം നടത്താൻ കഴിയുമോ എന്നും ചോദിച്ചു.
മുഖം മൂടുന്ന പർദയായ നിഖാബ് പൂർണ്ണമായും നിരോധിക്കേണ്ടതാണ്. നിഖാബ് എന്നാൽ സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണെന്നും അത് സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടം ഇടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള നിഖാബ് ഉപയോഗിക്കുന്നത് നിയമപരമായി തന്നെ നിരവധിയേറെ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




