കൊച്ചി: പുനർജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. പറവൂർ സ്വദേശിനി ഉഷ ബേബിയാണ് പരാതിയുമായി രംഗത്തെത്തിയത്. പുനർജനി പദ്ധതിക്കായി സ്വകാര്യ വ്യക്തി നൽകിയ സ്ഥലം തന്റെ അറിവില്ലാതെ പുനർജനി ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തെന്നും ഉഷ ആരോപിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ തന്നെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ഉഷ പറഞ്ഞു.
പുനർജനി പദ്ധതിയിൽ വീട് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ കബളിപ്പിച്ചെന്നാണ് ഉഷയുടെ ആരോപണം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാൻ എത്തിയപ്പോഴാണ് സംഭവമെന്നും ആൾക്കൂട്ടത്തിനിടയിൽ വച്ച് തന്നെ അപമാനിച്ചെന്നും അവർ പറഞ്ഞു.
‘നിങ്ങളുടെ സൂക്കേട് തീർന്നോ’ എന്ന് മുഖ്യമന്ത്രി ചോദിച്ചെന്നാണ് ഉഷയുടെ ഗുരുതര ആരോപണം. സംഭവസമയത്ത് ഒമ്പത് വയസുള്ള കുട്ടി തന്റെ കൂടെയുണ്ടായിരുന്നെന്നും കുട്ടിയും ഈ പരാമർശം കേട്ടെന്നും ഉഷ പറഞ്ഞു. പിന്നാലെ പൊലീസുകാർ എത്തി തന്നെ അവിടെനിന്ന് ഇറക്കിവിട്ടെന്നും അവർ ആരോപിച്ചു.
ആൾക്കൂട്ടത്തിനിടയിൽ അപമാനിക്കപ്പെട്ടത് കടുത്ത മനോവിഷമമുണ്ടാക്കിയെന്നും ഉഷ പറഞ്ഞു. വീട് ലഭിക്കാൻ വൈകുന്നതിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. പിന്നീട് ചാനലുകൾക്ക് മുന്നിൽ വിഷയം ഉന്നയിച്ചതാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്നും അവർ ആരോപിച്ചു.


