മുംബൈ: രാജ്യത്ത് വിൽക്കുന്ന ഇ20 പെട്രോൾ ഗുണമേന്മാ ചട്ടങ്ങൾ പാലിക്കുന്നതാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ അറിയിച്ചു.
രാജ്യത്തെ പെട്രോൾ പമ്പുകൾ, റിഫൈനറികൾ, എഥനോൾ ഡിസ്റ്റിലറികൾ എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ശേഖരിച്ച സാംപിളുകൾ പരിശോധിച്ച ശേഷമാണ് കമ്പനികൾ സംയുക്ത പ്രസ്താവന നടത്തിയത്.
ഇ20 പെട്രോളിൽ ജലാംശവും ഉയർന്ന തോതിൽ ക്ലോറൈഡും കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. രണ്ടാഴ്ചയിലേറെ നടത്തിയ പരിശോധനയിൽ മൂന്നോ നാലോ സാംപിളുകളിൽ മാത്രമാണ് ഉയർന്ന ക്ലോറൈഡ് അളവ് കണ്ടെത്തിയത്. ഈ സാംപിളുകളുടെ വിതരണം ഉടൻ നിർത്തിവെച്ചതായും കമ്പനികൾ വ്യക്തമാക്കി.
പെട്രോളിൽ ചേർക്കുന്ന എഥനോളിലെ ക്ലോറൈഡിന്റെ അളവിന് സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. റിഫൈനറികൾ, ഡിസ്റ്റിലറികൾ, ഡിപ്പോകൾ, ടെർമിനലുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ ഇന്ധനത്തിലെ ജലസാന്നിധ്യവും സാന്ദ്രതയും ദിവസം എട്ട് മുതൽ 12 തവണ വരെ പരിശോധിക്കുന്നുണ്ട്. ഇതിനായി മൊബൈൽ ഇന്ധന ഗുണമേന്മാ പരിശോധനാ ലാബുകളും സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ അധികമായി പരിശോധിച്ച പമ്പ് സാംപിളുകളിൽ ക്ലോറൈഡ് അളവ് ഒരു പി.പി.എമ്മിൽ താഴെയാണ്. ഡിസ്റ്റിലറികളിൽ കഴിഞ്ഞ 10 ദിവസത്തെ പരിശോധനയിൽ എഥനോളിലെ ക്ലോറൈഡ് അളവ് മൂന്ന് പി.പി.എമ്മിൽ താഴെയായിരുന്നു.
രണ്ട് ഒറ്റപ്പെട്ട സംഭവങ്ങളിൽ ഉയർന്ന ക്ലോറൈഡ് അളവ് കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്തിവെച്ചിട്ടുണ്ട്. ക്ലോറൈഡ് അളവ് ഉയരാനുള്ള കാരണം പരിശോധിച്ചുവരികയാണെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.


