കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ശ്രമിച്ച ലെബനീസ് യുവതിക്കെതിരെ കുവൈത്തിൽ നാടുകടത്തൽ നടപടി. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് യുവതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
ഡ്രൈവിംഗ് ലൈസൻസിനായി സമർപ്പിച്ച രേഖകളിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിശദമായ പരിശോധനയിൽ യുവതി നേരത്തെ സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതാ രേഖകളും തൊഴിൽ പദവി മാറ്റവുമായി ബന്ധപ്പെട്ട രേഖകളും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമാണ് തനിക്കുള്ളതെന്നും പ്രവാസികൾക്ക് കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ബിരുദ യോഗ്യത ഇല്ലാത്തതിനാലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും യുവതി മൊഴി നൽകിയതായി അധികൃതർ വ്യക്തമാക്കി.
നിയമലംഘനത്തിന് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർനടപടികൾക്കായി നാടുകടത്തൽ വിഭാഗത്തിന് കൈമാറിയ യുവതിയെ കുവൈത്തിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



