കോട്ടയം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയെ സമീപിക്കട്ടെയെന്ന് സുകുമാരൻ നായർ പറഞ്ഞു. സ്വന്തം പിതാവിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചയാളാണ് ഗണേഷ് കുമാറെന്നും അതിനാൽ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗണേഷ് കുമാർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു. ഇവരെ സംഘടിപ്പിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്താമെന്ന് കരുതിയാൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു നീക്കത്തിന് വഴങ്ങേണ്ട സാഹചര്യമുണ്ടാക്കുന്ന തരത്തിലുള്ള തെറ്റുകളൊന്നും താൻ ചെയ്തിട്ടില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈശ്വരതുല്യമായി ആരാധിക്കുന്ന, ക്ഷേത്രസമാനമായ സമാധിസ്ഥലത്ത് പട്ടിയെ കയറ്റാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുടുംബാംഗങ്ങൾക്ക് ജോലി നൽകിയെന്ന ആരോപണവും സുകുമാരൻ നായർ നിഷേധിച്ചു. കേരളം മുഴുവൻ തന്റെ കുടുംബമാണെന്നും എൻ.എസ്.എസിലെ കീഴ്വഴക്കങ്ങൾ പാലിച്ചാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആർക്കും അനധികൃതമായി ജോലി നൽകിയിട്ടില്ലെന്നും ആരോപണങ്ങളിൽ സംശയമുള്ളവർക്ക് ഇക്കാര്യം അന്വേഷിക്കാമെന്നും വ്യക്തമാക്കി.
യൂണിയനുകൾ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാൽ രാത്രി ആയാലും നടപടിയെടുക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. ഗണേഷ് കുമാർ പറയുന്നതും അദ്ദേഹം പ്രവർത്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടതോടെയാണ് ഗണേഷ് കുമാർ ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും സുകുമാരൻ നായർ പരിഹസിച്ചു. ഇത്രയും വർഷം ഉയരാത്ത ആരോപണങ്ങൾ ഇപ്പോൾ പെട്ടെന്ന് ഉയർന്നുവരുന്നതിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗണേഷ് കുമാറിന് നിലവിൽ എന്ത് സ്ഥാനവും മാനവുമാണുള്ളതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസിന്റെ ‘സമദൂരം’ നിലപാട് ശരിയാണെന്നും ആരും അത് ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നും ഈ നിലപാടിൽ ഉറച്ചുനിൽക്കും. താൻ ഗണേഷ് കുമാറിനോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും അദ്ദേഹം തനിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.


