കോയമ്പത്തൂർ: മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ (40) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂരിലാണ് അപകടം. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന അസീം ജോലിക്കായി വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയാണ്.
ആഭ്യന്തര ഫുട്ബോളിൽ ശ്രദ്ധേയനായിരുന്ന അസീം അണ്ടർ 21 കേരള ടീമിനായും സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര, തമിഴ്നാട് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. വാസ്കോ ഗോവ, സാൽഗോക്കർ ഗോവ, മുംബൈ എഫ്.സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞു.
ഒൻപത് സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം വേഗതയേറിയ കളിശൈലിയിലൂടെ ആരാധകശ്രദ്ധ നേടിയിരുന്നു. അപകടവിവരമറിഞ്ഞ് കായികരംഗത്തെ പ്രമുഖരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഭൗതികദേഹം വൈകിട്ട് മൂന്നുമണിയോടെ അരീക്കോട്ടെ വീട്ടിലെത്തിക്കും. തുടർന്ന് പ്രദേശവാസികളുടെ അന്തിമോപചാരത്തിന് ശേഷം ഖബറടക്കം നടത്തും. പ്രമുഖ ഫുട്ബോൾ താരവും പരിശീലകനുമായ അനീസ് കൊളറിയാടന്റെ ഇരട്ട സഹോദരനാണ് അസീം.


