തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന വ്യാപകമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തൽ. ലിപ്സ്റ്റിക്കിലും ഫേസ് ക്രീമുകളിലും അനുവദനീയമായ അളവിൽ കൂടുതലായി മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതായും പരിശോധനയിൽ വ്യക്തമായി. മറ്റ് രാജ്യങ്ങളിൽ നിരോധിച്ച സൗന്ദര്യവർധക വസ്തുക്കളും കേരളത്തിലെ വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്.
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം കേന്ദ്രീകരിച്ച് ഇത്തരം ഉത്പന്നങ്ങളുടെ നിർമാണ യൂണിറ്റുകളും പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കൗമാരക്കാർക്കും കുട്ടികൾക്കുമിടയിൽ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഉപയോഗം വർധിച്ചതായുള്ള ആരോഗ്യവകുപ്പിന്റെ പഠനത്തിന് പിന്നാലെയാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചത്. ഇതോടെയാണ് വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണ-വിൽപ്പന ശൃംഖല സംസ്ഥാനത്ത് സജീവമാണെന്ന് വ്യക്തമായത്. വിദേശനിർമിത ഉത്പന്നങ്ങൾ എന്ന പേരിൽ പ്രാദേശികമായി നിർമിച്ചവയാണ് വിപണിയിലെത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
കോട്ടയത്ത് ഒരു കട കേന്ദ്രീകരിച്ച് ഇത്തരം സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ത്വക്ക് രോഗങ്ങൾക്കും കാൻസറിനും കാരണമാകാവുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് ഇവ നിർമിച്ചിരുന്നതെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ലൈസൻസില്ലാതെ പ്രവർത്തിച്ച ഇത്തരം യൂണിറ്റുകൾ വഴി പാകിസ്താൻ നിർമിതമെന്ന പേരിലുള്ള സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടെ വിപണിയിലെത്തിച്ചതായും അധികൃതർ അറിയിച്ചു.
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണവും വിൽപ്പനയും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആരോഗ്യ മന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി കൂടുതൽ പരിശോധനകൾ നടത്തും.











