കൊച്ചി: എറണാകുളം–ബെംഗളൂരു വന്ദേഭാരതിൽ യാത്രക്കാരന്റെ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സി-6 കോച്ചിലെ സീറ്റിൽ പാമ്പിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ ശുചീകരണ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
എറണാകുളത്തെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമൊപ്പമാണ് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനായി വന്ദേഭാരതിൽ കയറിയത്. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഭയന്നെങ്കിലും പിന്നീട് പാമ്പ് ചത്തതാണെന്ന് മനസ്സിലായി. അണലി വർഗത്തിൽപ്പെട്ട പാമ്പിന്റെ മുകളിൽ ഭാരമുള്ള എന്തെങ്കിലും വീണതാകാം മരണകാരണമെന്നാണ് വിനുവിന്റെ സംശയം.
തനിക്ക് മുമ്പ് മറ്റൊരു യാത്രക്കാരനും പാമ്പിനെ കണ്ടിരുന്നെങ്കിലും കളിപ്പാട്ടമാണെന്നാണ് കരുതിയതെന്ന് വിനു പറഞ്ഞു. സംഭവത്തെ തുടർന്ന് ‘റെയിൽമദദ്’ പോർട്ടലിലൂടെ പരാതി നൽകി. പിന്നാലെ റെയിൽവേ ജീവനക്കാർ എത്തി പാമ്പിനെ നീക്കം ചെയ്തു. ഇത്രയും തുക ചെലവഴിച്ച് യാത്ര ചെയ്യുന്ന സാഹചര്യത്തിൽ സീറ്റിൽ ഇരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും വിനു പ്രതികരിച്ചു.
അതേസമയം, ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്തിയ വന്ദേഭാരതിലാണ് സംഭവം ഉണ്ടായതെന്നും പതിവ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ യാത്രയ്ക്ക് തയ്യാറാക്കിയതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വന്ദേഭാരതിലെ സീറ്റുകളുൾപ്പെടെയുള്ള ഭാഗങ്ങൾ ശുചീകരണ ജീവനക്കാർ വൃത്തിയാക്കിയിരുന്നു. എന്നാൽ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടിട്ടില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.
ശുചീകരണത്തിനിടെ പാമ്പിനെ കണ്ടെത്താതിരുന്നതാണ് റെയിൽവേയെ കൂടുതൽ കുഴക്കുന്നത്. പാമ്പ് എങ്ങനെയാണ് കോച്ചിനുള്ളിൽ എത്തിയതെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.











