ഇടുക്കി: എഴുകുംവയലിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണിയും ഭാര്യ വത്സമ്മയുമാണ് മകൻ അജീഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പണം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ, ‘ദൈവം വിളിച്ചതിനാൽ അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു’ എന്ന വിചിത്ര മൊഴിയാണ് പ്രതി നൽകിയതെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കിടപ്പുമുറിയിൽവെച്ച് വത്സമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആന്റണിയുടെ വയറിലും നെഞ്ചിലും മാരകമായി കുത്തേറ്റിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കിയശേഷം മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചതായും പൊലീസ് പറഞ്ഞു.
ലഹരിക്ക് അടിമയായിരുന്ന അജീഷിനെ നേരത്തെ ബന്ധുക്കൾ ഇടപെട്ട് ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


