കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസ്. എസ്. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻ ചിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിപിൻ എടവന സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഓഗസ്റ്റ് 31നകം എസ്. ശ്രീജിത്തും സർക്കാരും മറുപടി നൽകണം.
എസ്. ശ്രീജിത്തിനെതിരെ ഉയർന്ന ഗുരുതര അഴിമതി, ബിനാമി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ദുബായിലെ സ്വകാര്യ സ്പായിൽ എസ്. ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ടെന്നും വിദേശയാത്രകൾ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
‘ലാസ്റ്റ് ബെഞ്ച്’ മ്യൂസിക് ബാൻഡുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്.
എസ്. ശ്രീജിത്തിന്റെ വിദേശയാത്ര ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന നേരത്തെ നൽകിയ ഹർജി നിലവിലുണ്ട്. ഇതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം സർക്കാർ തള്ളിയിരുന്നു. ഇക്കാര്യം ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.
മുൻകൂർ അനുമതിയില്ലാതെ എസ്. ശ്രീജിത്ത് വിദേശയാത്ര നടത്തിയെന്നും യുഎഇയിൽ യൂണിഫോം ധരിച്ച് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നും ഹർജിയിൽ ആരോപിക്കുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.












