തിരുവനന്തപുരം: ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്നും പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിക്കാൻ പഠിപ്പിച്ച വി കെ ശ്രീരാമനിൽ നിന്ന് ഇത്തരം പരാമർശമുണ്ടായത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുലിക്കളി മുന്നോട്ടുപോകുകയാണെന്നും പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന കലാരൂപത്തിലേക്ക് സ്ത്രീകളും പങ്കാളികളായതിനെ മന്ത്രി അഭിനന്ദിച്ചു. പുലികളാകാനും നൃത്തം അവതരിപ്പിക്കാനും കലാകാരന്മാർ എടുക്കുന്ന സമയവും നടത്തുന്ന സമർപ്പണവും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പുലിക്കളി കേരളത്തിൽ മാത്രമുള്ള കലാരൂപമല്ലെന്നും തമിഴ്നാട്ടിലെ പുലിയാട്ടം, കർണാടകയിലെ ഹുലി വേഷ, ഒഡിഷയിലെ ബാദ് നാച്, മഹാരാഷ്ട്രയിലെ മാനവി വാഗ് തുടങ്ങിയ സമാന കലാരൂപങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിയറ്റ്നാം, മലേഷ്യ, ചൈന, മെക്സിക്കോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കടുവയെയും പുലിയെയും ആസ്പദമാക്കിയുള്ള നൃത്തകലകൾ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകോത്തര കലാരൂപമായ പുലിക്കളിയുടെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം സാംസ്കാരിക-ടൂറിസം വകുപ്പുകൾ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പുലിക്കളിക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പുലിക്കളിക്കാരോടാണ്, നിങ്ങൾ പുലികളാണ്; ചുവടുകൾ തുടരുക’ എന്ന സന്ദേശത്തോടെയാണ് മന്ത്രി കലാകാരന്മാർക്ക് പിന്തുണ അറിയിച്ചത്.




