തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച ‘മിസ്സ’ എന്ന നാടകമാണ് വിവാദമായത്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങൾക്ക് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതകഥയാണ് നാടകത്തിന്റെ പ്രമേയം.
നാടകത്തിലെ ചില രംഗങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ നഗ്നതാ പ്രദർശനം ആരോപിച്ച് വിമർശനം ഉയർന്നിരുന്നു. എന്നാൽ നാടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നാടകത്തിലെ ഒരു ഭാഗം മാത്രം മുറിച്ചുമാറ്റി സദാചാരത്തിന്റെ കണ്ണിലൂടെ വിവാദമാക്കാനുള്ള ശ്രമം അടിയന്തരാവസ്ഥയിലെ കൊടുംപീഡനങ്ങളെ മറച്ചുവയ്ക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചു.
നാടകത്തിന്റെ പൂർണമായ ഉള്ളടക്കവും ചരിത്രപശ്ചാത്തലവും പരിഗണിക്കാതെയാണ് വിമർശനങ്ങൾ ഉയരുന്നതെന്നും സനോജ് ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും ചർച്ച ചെയ്യുകയാണ് നാടകത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


