ന്യൂഡൽഹി: ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകളിൽ വലിയ വർധന. എച്ച്1എൻ1 കേസുകളും കൂടുകയാണ്. ഓഗസ്റ്റ് 20ന് മാത്രം 159 ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 114 എണ്ണം എച്ച്1എൻ1 കേസുകളാണ്.
ഡൽഹിയിലെ ആകെ എച്ച്1എൻ1 കേസുകളുടെ എണ്ണം 1,777 ആയി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇൻഫ്ലുവൻസ എ വിഭാഗത്തിൽ 2,392 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ ഇൻഫ്ലുവൻസ കേസുകൾ 2,602 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ഡൽഹി ആരോഗ്യ മന്ത്രി ഡോ. പങ്കജ് കുമാർ സിങ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി.
രോഗപ്രതിരോധത്തിനായി നിരന്തര ജാഗ്രതയും ശക്തമായ നിരീക്ഷണവും ആവശ്യമാണെന്ന് ജെ.പി. നദ്ദ പറഞ്ഞു. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ, ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും എന്നിവയും യോഗം വിലയിരുത്തി.
ഇൻഫ്ലുവൻസ പടരാനുള്ള സാധ്യത കുറയ്ക്കാൻ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. കണ്ണ്, മൂക്ക്, വായ എന്നിവ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സ്വയം ചികിത്സ നടത്താതെ ആരോഗ്യപ്രവർത്തകരുടെ നിർദേശം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.











