കൊച്ചി: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ അങ്കമാലി മഞ്ഞപ്ര സ്വദേശി ബെറ്റിൻ (48)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങിയ കേസുകളിൽ ബെറ്റിൻ പ്രതിയാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ ആഷിക്ക് മനോഹരൻ കൊല്ലപ്പെട്ട കേസിൽ ആറാം പ്രതിയാണ് ഇയാൾ.
2025ന്റെ തുടക്കത്തിൽ ബെറ്റിനെതിരെ കാപ്പ ചുമത്തി ആറ് മാസം ജയിലിൽ അടച്ചിരുന്നു. ജയിൽ മോചിതനായ ശേഷം കഴിഞ്ഞ ജൂലൈ അഞ്ചിന് ചന്ദ്രപ്പുര കുത്തുകല്ല് ഭാഗത്ത് ഇയാളും സംഘവും മോഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കാലടി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ നടപടി സ്വീകരിച്ചത്.
കാലടി പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ് കുമാർ, എ. അജ്മൽ, വി.എസ്. ഷിജു, എം.ടി. ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജോ പോൾ എന്നിവരുടെ നേതൃത്വത്തിലാണ് ബെറ്റിനെ അറസ്റ്റ് ചെയ്തത്.




