പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റതായി പരാതി. അടൂർ സ്വദേശിയായ യുവാവാണ് ശാസ്താംകോട്ട പൊലീസിനെതിരെ പരാതി നൽകിയത്. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. മേയ് 29നാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.
പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് ആരോപണം. മണിക്കൂറുകളോളം കാറിനുള്ളിൽവച്ച് ക്രൂരമായി മർദിച്ചതായും യുവാവ് പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി പിൻവലിക്കാൻ പൊലീസ് സമ്മർദം ചെലുത്തിയതായും യുവാവ് ആരോപിച്ചു.
നീതി ലഭിക്കാത്തതിനെ തുടർന്ന് യുവാവിന്റെ കുടുംബം പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയെ സമീപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.














