റായ്പൂർ: ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ബി.എസ്.സി രണ്ടാം വർഷ എൻഡമോളജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോളേജ് പ്രൊഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ. ടെലിബന്ധ പോലീസ് സ്റ്റേഷനിലെ പോലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളേജ് പ്രൊഫസറായ യോഗേഷ് സോങ്കേസരിയയാണ് ചോദ്യപേപ്പർ ചോർത്തിയതിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സർവകലാശാലയിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷാ ചുമതല ഇയാൾക്കായിരുന്നു.
ഓഗസ്റ്റ് 17ന് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന സീൽ ചെയ്ത കവർ പ്രൊഫസർ വീട്ടിലേക്ക് കൊണ്ടുപോയി. സീൽ പൊട്ടിക്കാതെ കവറിൽ ചെറിയ ദ്വാരമുണ്ടാക്കി സൂചി, പോക്കർ ടൂൾ, എൻഡോസ്കോപ്പി ക്യാമറ എന്നിവ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ചോർത്തിയ ചോദ്യപേപ്പർ സ്വന്തം കോളേജിലെ വിദ്യാർഥികൾക്ക് 11,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. പിന്നീട് ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചു.
സംഭവത്തിൽ ആറ് പേർ പോലീസ് കസ്റ്റഡിയിലാണ്. ഒളിവിലുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കോളേജ് പ്രിൻസിപ്പലിനെയും ഡീനിനെയും ചോദ്യം ചെയ്യുമെന്നും സുരക്ഷാ സംവിധാനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആശങ്ക രേഖപ്പെടുത്തി. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർവകലാശാല അഞ്ചംഗ അന്വേഷണ സമിതിയും രൂപീകരിച്ചു.
ഓഗസ്റ്റ് 20ന് നടത്താനിരുന്ന പരീക്ഷയിൽ 27 കാർഷിക കോളേജുകളിൽ നിന്നുള്ള ഏകദേശം 1,200 വിദ്യാർഥികളാണ് പങ്കെടുക്കേണ്ടിയിരുന്നത്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. പരീക്ഷ സെപ്റ്റംബർ ആദ്യവാരം വീണ്ടും നടത്തുമെന്ന് അധികൃതർ അറിയിച്ചു.




