ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതരം’ സംബന്ധിച്ച് കോൺഗ്രസിനെതിരെ ബിജെപി നടത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള മുഴുവൻ ബിജെപി മന്ത്രിസഭാംഗങ്ങളും ടെലിപ്രോംപ്റ്ററോ മറ്റ് കുറിപ്പുകളോ ഇല്ലാതെ വന്ദേമാതരം പൂർണമായി ആലപിച്ചാൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അവസാനത്തെ രണ്ട് ചരണങ്ങൾ ഉൾപ്പെടെ മുഴുവനായി ഗാനം തെറ്റാതെ ചൊല്ലാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
വന്ദേമാതരത്തിൽ ബിജെപിക്കും ആർഎസ്എസിനും അത്രയധികം ആത്മാർത്ഥതയുണ്ടെങ്കിൽ, നിലവിൽ ആർഎസ്എസ് ശാഖകളിൽ ചൊല്ലുന്ന ‘നമസ്തേ സദാ വത്സലേ’ എന്ന ഗാനം ഒഴിവാക്കാൻ തയ്യാറാകണമെന്നും പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയും അമിത് ഷായും നാഗ്പൂരിൽ പോയി മോഹൻ ഭാഗവതിനോട് ഈ ഗാനം ഒഴിവാക്കാൻ ആവശ്യപ്പെടണം. ഇതിന് പകരം ദേശീയ പതാകയ്ക്ക് മുന്നിൽ കൈകൂപ്പി നിന്ന് എല്ലാ ശാഖകളിലും വന്ദേമാതരം ചൊല്ലാൻ തയ്യാറായാൽ മാത്രമേ ബിജെപി യഥാർഥത്തിൽ രാജ്യസ്നേഹത്തിലേക്കാണ് നീങ്ങുന്നതെന്ന് താൻ അംഗീകരിക്കുകയുള്ളൂ എന്നും അദ്ദേഹം തുറന്നടിച്ചു.


