ആഗ്ര/ചെന്നൈ: ആഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. സ്ത്രീയെ ചെന്നൈയിലെ ഒരു വാടകവീട്ടിൽ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഓഗസ്റ്റ് ആറിന് ഡൽഹിയിലേക്ക് പോകുന്ന തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. സ്യൂട്ട്കേസിൽ നിന്ന് പുറത്തേക്ക് എന്തോ തള്ളിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹഭാഗങ്ങളാണെന്ന് കണ്ടെത്തിയത്.
സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ എന്ന് രേഖപ്പെടുത്തിയ പോളിത്തീൻ കവർ കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചുവന്ന സ്യൂട്ട്കേസുമായി ഒരു യുവതിയും യുവാവും പോകുന്നത് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും താമസിച്ചിരുന്ന വാടകവീട് പൊലീസ് കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. ശരീരത്തിന്റെ ഒരു ഭാഗം കെട്ടിത്തൂക്കിയ നിലയിലും മറ്റ് ചില ഭാഗങ്ങൾ ബിരിയാണി ചെമ്പിൽ സൂക്ഷിച്ച നിലയിലുമായിരുന്നു. ഇവ പൊലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന യുവതിയെയും യുവാവിനെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം, കൊല്ലപ്പെട്ട സ്ത്രീയും പ്രതികളെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. ചെന്നൈ കേന്ദ്രീകരിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



