മുംബൈ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്ക് ആവശ്യമായ നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനായില്ലെങ്കിൽ പ്രധാന താരങ്ങൾക്ക് പകരം രണ്ടാംനിര ടീമിനെ മത്സരത്തിന് അയക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള സൂചന.
സെപ്റ്റംബർ 19നാണ് ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്നത്. സെപ്റ്റംബർ 17 മുതൽ 22 വരെയാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾ. പുരുഷ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയും നടക്കും.
മത്സരവേദിയിലെയും താരങ്ങളുടെ താമസസ്ഥലത്തെയും സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ബിസിസിഐ ഉടൻ നിരീക്ഷകനെ ജപ്പാനിലേക്ക് അയക്കും. നിരീക്ഷകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ടീമിനെ സംബന്ധിച്ച തീരുമാനം.
ക്രിക്കറ്റ് താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും ബിസിസിഐ അതൃപ്തി അറിയിച്ചിരിക്കുന്നത്. ഡ്രസ്സിങ് റൂമുകൾ ടെന്റുകളിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും അവയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് വാഷ്റൂം സൗകര്യമുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.
താരങ്ങൾക്കായി അനുവദിച്ചിരിക്കുന്ന ഹോട്ടൽ മുറികളും വളരെ ചെറുതാണെന്നാണ് മറ്റൊരു പരാതി. കിറ്റ് ബാഗുകൾ ഉൾപ്പെടെ സൂക്ഷിച്ചാൽ മുറിക്കുള്ളിൽ നടക്കാൻ പോലും ബുദ്ധിമുട്ടാണെന്നാണ് റിപ്പോർട്ട്. ഏഷ്യൻ ഗെയിംസ് പോലൊരു അന്താരാഷ്ട്ര കായികമേളയിൽ ക്രിക്കറ്റ് താരങ്ങൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
ഇന്ത്യ ബി ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കാൻ തീരുമാനിച്ചാൽ മലയാളി താരം സഞ്ജു സാംസണിനും തിരിച്ചടിയാകും. സിംബാബ്വെക്കെതിരായ ടി20 പരമ്പരയിൽ ഇടം ലഭിക്കാതിരുന്ന സഞ്ജുവിനെ ഏഷ്യൻ ഗെയിംസിനുള്ള ശക്തമായ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് രണ്ടാംനിര ടീമിനെ അയക്കുകയാണെങ്കിൽ സഞ്ജുവിനും ടീമിൽ നിന്ന് പുറത്തിരിക്കേണ്ട സാഹചര്യമുണ്ടാകും. അടുത്ത ആഴ്ച ചെന്നൈയിലെത്തുന്ന സഞ്ജു ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ പരിശീലനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.2023ൽ ചൈനയിലെ ഹാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിതാ ക്രിക്കറ്റ് വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. മഴമൂലം ഫൈനൽ മത്സരം ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് മികച്ച സീഡിംഗിന്റെ അടിസ്ഥാനത്തിലായിരുന്നു പുരുഷ വിഭാഗത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ മറികടന്ന് സ്വർണം സ്വന്തമാക്കിയത്.
ഇത്തവണ ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, തിലക് വർമ്മ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ താരങ്ങളടങ്ങിയ ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. വനിതാ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും.
എന്നാൽ ജപ്പാനിലെ സൗകര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പ്രമുഖ താരങ്ങളെ ഒഴിവാക്കി ബി ടീമിനെ അയക്കാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബിസിസിഐ നിരീക്ഷകന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ.



