പാലക്കാട്: റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ വ്യക്തമാകുന്നതെന്ന് ശ്രീകണ്ഠൻ ആരോപിച്ചു.
രാജീവ് ചന്ദ്രശേഖർ ഒരു ജനപ്രതിനിധിയാണെന്ന കാര്യം മറന്നുപോകരുതെന്നും ശ്രീകണ്ഠൻ പറഞ്ഞു. കർണാടകയിൽ നിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ രാജീവ് ചന്ദ്രശേഖറിന് യോഗ്യതയില്ലെന്ന രൂക്ഷ വിമർശനവും ശ്രീകണ്ഠൻ ഉന്നയിച്ചു. “ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്ന് അദ്ദേഹം മനസിലാക്കണം,” എന്നും എംപി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന് കർണാടക കേന്ദ്രീകരിച്ച് ബിസിനസ് താൽപര്യങ്ങളുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ താൽപര്യം കർണാടകയോടായിരിക്കുന്നതെന്നും ശ്രീകണ്ഠൻ ആരോപിച്ചു.
റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യം യുഡിഎഫ് ആലോചിക്കുന്നുണ്ടെന്നും പാലക്കാട് എംപി വ്യക്തമാക്കി.
പാലക്കാട് റെയിൽവേ ഡിവിഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിന് വി.കെ. ശ്രീകണ്ഠൻ മറുപടി നൽകിയത്.











