തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. ഷിജിനെ കാണാതായിട്ട് 30 ദിവസം പിന്നിട്ടതോടെയാണ് മരിച്ചതായി കണക്കാക്കി കുടുംബം ചടങ്ങുകൾ നടത്തിയത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു മുപ്പതാം ചരമദിന ചടങ്ങുകൾ.
ജൂലൈ 31നാണ് വള്ളം മറിഞ്ഞ് ഷിജിനെ കടലിൽ കാണാതായത്. അപകടത്തിന് പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്താനായില്ല. ഒരു മാസത്തോളം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ നടത്തിയത്.
ഷിജിനെ കണ്ടെത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാരോപിച്ച് കുടുംബം നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഷിജിന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഷിജിനെ കണ്ടെത്തുന്നതിനായി കടലിൽ നടത്തിയ തിരച്ചിൽ തുടരുന്നതിനിടെയാണ് കുടുംബം മരണാനന്തര ചടങ്ങുകൾ നടത്തിയത്. മൃതദേഹം പോലും കാണാതെ മകന്റെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ടിവന്നതിന്റെ വേദനയിലാണ് കുടുംബം.











