തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പരന്ന വ്യാജ പ്രചാരണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്താനുള്ള നീക്കം. മുൻപ് കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അലി അക്ബറിൽ നിന്നു വിവരങ്ങൾ ചോദിച്ചറിയും. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പുറത്തുവന്ന ഫോട്ടോയിലുള്ളത് ബ്രൂണയിലുള്ള തൃശൂർ സ്വദേശി ദാമോദര മേനോനാണെന്നു സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം തൽക്കാലം വിദേശത്തേക്കു വ്യാപിപ്പിക്കില്ല.
പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർപോളിനെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഡിജിപിയുമായി കൂടിയാലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളു. സുകുമാര കുറുപ്പിനെതിരെ നിലവിൽ റെഡ് കോർണർ നോട്ടിസുണ്ട്. പുറത്ത് വന്ന ചിത്രങ്ങളിലേത് ദാമോദര മേനോൻ ആണെന്ന് വ്യക്തമായിട്ടുണ്ട്. അപ്പോൾ വിവരങ്ങൾ നൽകിയ പാരിജാതൻ എന്ന ട്രാവൽ ഏജന്റ് ആരാണെന്ന ചോദ്യവും ബാക്കിയാവുകയാണ്.











