ഉത്തർപ്രദേശ്: പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ കാമുകിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ 23-കാരൻ അറസ്റ്റിൽ. ഗുഡ്ഗാവിലെ ഇ-കൊമേഴ്സ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 22-കാരിയായ ദളിത് യുവതിയാണ് കൊല്ലപ്പെട്ടത്. ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഫിറോസാബാദിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 26ന് തന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് പ്രതി യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. രക്ഷാബന്ധൻ പ്രമാണിച്ച് നാട്ടിലേക്ക് വരികയായിരുന്ന യുവതിയെ പ്രതി നിർബന്ധിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.
ഹോട്ടൽ മുറിയിൽവെച്ച് ലൈംഗിക ഉത്തേജക ഗുളികകൾ കഴിച്ചശേഷം പ്രതി യുവതിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഓഗസ്റ്റ് 27ന് പുലർച്ചെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ശക്തമായി എതിർത്തു. തുടർന്ന് പ്രതി യുവതിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
തലയ്ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുവതിയുടെ പിതാവ് ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
പ്രതിയിൽനിന്ന് യുവതിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക ഗുളികകളും പൊലീസ് കണ്ടെടുത്തു. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൃത്യത്തിന് ഒത്താശ ചെയ്തെന്ന് സംശയിക്കുന്ന 24-കാരനായ മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. യുവതിയും അറസ്റ്റിലായ യുവാവും പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചവരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബി.എസ്.സി.യും നഴ്സിങ്ങും പൂർത്തിയാക്കിയ യുവതി പിന്നീട് ഗുഡ്ഗാവിൽ ഡെലിവറി ആപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.












