ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ്‌സിഒ)യുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു.
മേഖലയിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് മോദി വ്യക്തമാക്കി. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
സാധാരണക്കാർക്കും ചരക്കുകപ്പലുകൾക്കും നേരെ ആക്രമണം പാടില്ലെന്നും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും അന്താരാഷ്ട്ര വ്യാപാരവും സുരക്ഷിതമായി തുടരേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുമെന്നും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌സിഒ, ബ്രിക്സ് തുടങ്ങിയ ബഹുരാഷ്ട്ര വേദികളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ വൈകാതെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ചതായും മോദി അറിയിച്ചു.
പുടിനുമായി കൂടിക്കാഴ്ച ഇന്ന്; ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയുണ്ടാകുമോ?
ഇതിനിടെ, അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷിൻന്യാനുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്ന് ലഭിച്ച സഹായത്തിന് നന്ദി അറിയിച്ച പഷിൻന്യാൻ മോദിയെ അർമേനിയ സന്ദർശിക്കാൻ ക്ഷണിച്ചു. ഇറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അർമേനിയ നൽകിയ സഹായത്തിനും മോദി നന്ദി അറിയിച്ചു.
എസ്‌സിഒ ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബിഷ്‌കെക്കിലെത്തിയിട്ടുണ്ട്. എന്നാൽ മോദിയും ഷി ജിൻപിങ്ങും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച ഉണ്ടാകുമോ എന്നത് വ്യക്തമല്ല. മോദിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടിയിൽ ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഇന്ന് വൈകിട്ട് പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് മോദി ബിഷ്‌കെക്കിലെത്തിയത്. വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി. എസ്‌സിഒ ഉച്ചകോടിക്ക് മുന്നോടിയായി ഒരുക്കിയ അത്താഴ വിരുന്നിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.













