ബെലഗാവി: പാർട്ടിക്കിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിൽ മൂടലഗി താലൂക്കിലെ ഹുനശ്യാൾ പിജി ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂടലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്ന ഇരുവരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശികളാണ്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഒരാൾ മറ്റൊരാളേക്കാൾ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും തർക്കം ആരംഭിച്ചത്. തുടർന്ന് തർക്കം രൂക്ഷമായതോടെ അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കൊലപാതകം മറച്ചുവയ്ക്കാനായി ഉടൻ തന്നെ, പരുക്കേറ്റ സീതാറാമിനെ അരുൺ തന്നെ ഗോകാക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സീതാറാം കെട്ടിടത്തിൽ നിന്ന് വീണതാണെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്. പക്ഷേ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.












