ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് കേസുകൾ അവസാനിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് വിഷയം അടിയന്തരമായി ഉന്നയിച്ചത്. കോടതി നടപടികൾ അവസാനിപ്പിച്ച് പിരിയാനിരിക്കെയാണ് സോളിസിറ്റർ ജനറൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ഹർജി നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിനുള്ള നിയമപരമായ തടസങ്ങൾ മറികടക്കാനാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രയോഗിക്കുന്നതിൽ സുപ്രീംകോടതി നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നത്.
സാധാരണനിലയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ കേസ് അവസാനിപ്പിക്കുന്നതിനായി മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ റിപ്പോർട്ട് അംഗീകരിക്കണമോ തള്ളണമോ എന്നത് മജിസ്ട്രേറ്റിന്റെ നിയമപരമായ അധികാരപരിധിയിലാണ്. ഈ നടപടിക്രമം ഒഴിവാക്കുന്നതിനായാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം പ്രയോഗിക്കുന്നതെന്നാണ് സൂചന.
സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം
അതേസമയം, വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാത്തതിലും നേരത്തെ നടന്ന സമരങ്ങൾക്കിടെ പൊലീസ് വെടിവെപ്പ് ഉണ്ടായെന്ന ആരോപണങ്ങളിലും പ്രതിഷേധിച്ച് ഡൽഹിയിൽ സെപ്റ്റംബർ അഞ്ചിന് വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഒരുങ്ങുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നും പിന്നീട് നടത്തിയ പുനഃപരീക്ഷയുമായി ബന്ധപ്പെട്ടും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജൂലൈയിൽ നടന്ന സമരത്തിനിടെ പൊലീസ് നടപടിക്ക് വിധേയരായവരുടെ കുടുംബാംഗങ്ങളും മാർച്ചിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് സി.ജെ.പി സംഘടിപ്പിക്കുന്ന സമരത്തിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. സമരത്തിനിടെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി വിലയിരുത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ആശങ്കയുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും നിർദേശിച്ചിരുന്നു.











