ന്യൂഡൽഹി: 13 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി ദിവ്യ മിത്തൽ. രാജിക്ക് പിന്നിൽ പെട്ടെന്നുണ്ടായ പ്രകോപനമോ സമ്മർദമോ ഇല്ലെന്നും കൃത്യമായ ആലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ദിവ്യ മിത്തൽ പറഞ്ഞു.
ഐഎഎസ് ഔദ്യോഗിക ജീവിതത്തിലെ ഒരു അധ്യായം മാത്രമാണെന്നും തന്റെ ജീവിതം അതിനെ മാത്രം ആശ്രയിച്ചല്ലെന്നും അവർ വ്യക്തമാക്കി. വ്യക്തിപരമായ താൽപര്യങ്ങൾ, മുൻഗണനകൾ, കുടുംബം എന്നിവ പരിഗണിച്ചാണ് സ്വമേധയാ സർവീസിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതെന്നും ദിവ്യ മിത്തൽ പറഞ്ഞു.
2013 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ മിത്തൽ. ദേവരിയ, മിർസാപൂർ, സാന്ത് കബീർ നഗർ ജില്ലകളിൽ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജിവെക്കുന്നതിന് മുമ്പ് ഉത്തർപ്രദേശ് റവന്യൂ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.
തന്റെ 13 വർഷത്തെ ഐഎഎസ് ജീവിതം മറക്കാനാവാത്ത യാത്രയായിരുന്നുവെന്ന് ദിവ്യ മിത്തൽ പറഞ്ഞു. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് എത്തിയ താൻ ഐഐടി ഡൽഹിയിലും ഐഐഎം ബംഗളൂരുവിലും പഠനം പൂർത്തിയാക്കി. തുടർന്ന് ലണ്ടനിലെ ജെ.പി. മോർഗനിൽ ജോലി ചെയ്തിരുന്നു.
വിദേശത്തെ മികച്ച ജീവിതത്തിനിടയിലും എന്തോ അപൂർണ്ണമാണെന്ന തോന്നലുണ്ടായതിനെ തുടർന്ന് ഭർത്താവ് ഗഗൻദീപ് സിംഗ് ധില്ലണിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനും സിവിൽ സർവീസിൽ പ്രവേശിക്കാനും തീരുമാനിച്ചെന്നും അവർ പറഞ്ഞു.
സർവീസ് കാലയളവിൽ ഭരണപരമായ നേട്ടങ്ങൾക്കൊപ്പം നിരവധി ജീവിതപാഠങ്ങളും ലഭിച്ചെന്ന് ദിവ്യ മിത്തൽ പറഞ്ഞു. ദേവരിയയിൽ നിന്ന് ശരിക്ക് വേണ്ടി നിലകൊള്ളുന്നത് കടമയാണെന്നും മിർസാപൂരിൽ നിന്ന് ‘അസാധ്യം’ എന്നത് പലപ്പോഴും ഒരു അഭിപ്രായം മാത്രമാണെന്നും പഠിച്ചതായി അവർ പറഞ്ഞു.
മിർസാപൂർ കളക്ടറായിരിക്കെ ലഹുരിയാദിഹ് ഗ്രാമത്തിലേക്ക് പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിലൂടെ ദിവ്യ മിത്തൽ ശ്രദ്ധ നേടിയിരുന്നു. യഥാർഥ അധികാരം ഔദ്യോഗിക പദവിയിൽ നിന്നല്ല, ദൈവാനുഗ്രഹത്തിൽ നിന്നും ജനങ്ങളുടെ വിശ്വാസത്തിൽ നിന്നുമാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.
ഭാവിയിൽ എഴുത്ത്, അധ്യാപനം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ദിവ്യ മിത്തൽ വ്യക്തമാക്കി. രണ്ട് പെൺമക്കളുള്ള തനിക്ക് കുടുംബത്തിനൊപ്പം ദീർഘകാലമായി ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. ദിവ്യ മിത്തൽ സമർപ്പിച്ച രാജി നിലവിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ശിപാർശയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.











