തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ നേട്ടവുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് വനിതാ കർഷകർ സ്വന്തമാക്കിയത് 10.07 കോടി രൂപയുടെ വിറ്റുവരവ്.
ഓഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2.85 കോടി രൂപയുടെ വിറ്റുവരവുമായി തൃശൂർ സംസ്ഥാനത്ത് ഒന്നാമതെത്തി. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാമതും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാമതുമാണ്.
‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 33,000ലേറെ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച 1,580.88 മെട്രിക് ടൺ നാടൻ പച്ചക്കറികൾ ഓണവിപണിയിലെത്തി. ഇതിലൂടെ 8.91 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്.
പൂക്കളുടെ ആഭ്യന്തര ഉൽപാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ‘നിറപ്പൊലിമ’ പദ്ധതിയിലും മികച്ച നേട്ടമുണ്ടായി. കുടുംബശ്രീക്ക് കീഴിലുള്ള 5,500 കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ചു. ഇതിലൂടെ 1.16 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു.
ഈ വരുമാനം പൂർണമായും കർഷകർക്കാണ് ലഭിക്കുക. കുടുംബശ്രീയുടെ ഓണം വിപണന മേളകൾക്ക് പുറമെ പ്രാദേശിക വിപണികളിലും കർഷകർ ഉൽപന്നങ്ങൾ വിറ്റഴിച്ച് വരുമാനം നേടി.
ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിൽ കുടുംബശ്രീയുടെയും വനിതാ കർഷകരുടെയും ശക്തി ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ നേട്ടം. കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള നാടൻ കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കാനും പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും പദ്ധതികൾ സഹായകമായി.


