തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞ് അവഹേളിച്ച കേസിൽ പ്രതിയായ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. രാവിലെ 11ന് പ്രതിയെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ചേന്തി അനിലിന്റെ കസ്റ്റഡി അപേക്ഷയിൽ നാളെ വാദം കേട്ടശേഷം കോടതി തീരുമാനമെടുക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
കേസിൽ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 61(2) വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ സംശയം.
അനിലിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയുടെ ശബ്ദ പരിശോധന നടത്തുന്നതിനും പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ ചേന്തി അനിൽ പറഞ്ഞത്. വാഹനം വഴിയിൽ നിർത്തി മുഖ്യമന്ത്രി പുറത്തിറങ്ങുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു. ഈ വാദം ഖണ്ഡിക്കുന്നതിൽ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. പ്രവർത്തകർ കൈകാണിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിർത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. തുടർന്ന് ചേന്തി അനിലിനെ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.


