കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളും യോഗ്യരായ അധ്യാപകരെയും ലഭ്യമാക്കാത്ത സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. കോഴ്സ് ഫീസായി പരാതിക്കാരി അടച്ച 70,000 രൂപയിൽ 29,167 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവായും നൽകാനാണ് ഉത്തരവ്.
കളക്ട്രേറ്റ് പള്ളിക്കുന്നേൽ സ്വദേശിനിയായ എസ്. ബാല നൽകിയ പരാതിയിലാണ് നടപടി. കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് കൊച്ചുകാലുക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കാമ്പസ് സ്കൂൾ ഓഫ് സിവിൽ സർവീസ് സ്ഥാപനത്തിന്റെ ഉടമ പ്രീസ്റ്റിലി ശ്യാമിനെതിരെയാണ് കമ്മിഷന്റെ വിധി.
2024 ജൂലൈയിലാണ് യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള 12 മാസത്തെ പരിശീലന കോഴ്സിൽ എസ്. ബാല ചേർന്നത്. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, 800 മണിക്കൂർ പരിശീലനം, റെഗുലർ റിവിഷൻ, ആൻസർ റൈറ്റിംഗ് പ്രാക്ടീസ്, മോക്ക് ഇന്റർവ്യൂ, ലൈബ്രറി സൗകര്യം എന്നിവ സ്ഥാപനത്തിന്റെ പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ വാഗ്ദാനം ചെയ്ത രീതിയിൽ അക്കാദമിക് പിന്തുണ ലഭിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. ക്ലാസുകൾ കൃത്യമായി നടന്നില്ലെന്നും മിക്ക വിഷയങ്ങൾക്കും യോഗ്യരായ അധ്യാപകർ ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ജോഗ്രഫിയിൽ ബിരുദാനന്തര ബിരുദമുള്ള സ്ഥാപന ഉടമയാണ് ഭൂരിഭാഗം വിഷയങ്ങളും പഠിപ്പിച്ചതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
രേഖകളും തെളിവുകളും പരിശോധിച്ച കമ്മിഷൻ, പരസ്യത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതായി കണ്ടെത്തി. വാഗ്ദാനം ചെയ്ത രീതിയിൽ പരിശീലനം നൽകാത്തത് സേവനത്തിലെ പോരായ്മയും തെറ്റായ വ്യാപാര രീതിയുമാണെന്ന് കമ്മിഷൻ വിലയിരുത്തി.
അതേസമയം, പരാതിക്കാരി ഏഴ് മാസം കോഴ്സിൽ പങ്കെടുത്ത് പരിശീലനത്തിന്റെ പ്രയോജനം നേടിയതിനാൽ മുഴുവൻ ഫീസും തിരികെ നൽകാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബാക്കി അഞ്ച് മാസത്തെ ഫീസായ 29,167 രൂപയും മാനസിക ബുദ്ധിമുട്ടുകൾക്ക് 50,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നൽകാൻ ഉത്തരവിട്ടത്.
കമ്മിഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.



