ജമ്മു: ലഡാക്കിലെ അതിർത്തി മേഖലകളിൽ കുടിവെള്ള വിതരണവും കൃഷിയും സുഗമമാക്കുന്നതിനായി സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകൾ ഉപയോഗിച്ച് തടയണ നിർമ്മിച്ചു. ലേയിലെ ഉപ്ഷിയിലാണ് സിമന്റോ മറ്റ് നിർമാണ വസ്തുക്കളോ ഉപയോഗിക്കാതെ കൂറ്റൻ പാറക്കല്ലുകൾ അടുക്കിവെച്ച് പ്രകൃതിസൗഹൃദ രീതിയിൽ തടയണ നിർമിച്ചിരിക്കുന്നത്.
തടയണ പൂർത്തിയായതോടെ പ്രദേശത്ത് സിന്ധു നദിയിലെ ജലനിരപ്പ് ഏകദേശം 10 അടി ഉയർന്നതായാണ് വിവരം. ഇതോടെ വസന്തകാലത്തെ വിതയ്ക്കൽ സമയത്ത് ജലക്ഷാമം നേരിട്ടിരുന്ന കർഷകർക്ക് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കും. പ്രദേശത്തെ ജലലഭ്യത വർധിപ്പിക്കുന്നതിനൊപ്പം കാർഷിക മേഖലയ്ക്കും പദ്ധതി ആശ്വാസമാകും.
നാല് കോടി ലിറ്റർ വെള്ളം സംഭരിക്കും
പുതിയ തടയണയിൽ ഏകദേശം നാല് കോടി ലിറ്റർ വെള്ളം സംഭരിക്കാനാകും. സംഭരിക്കുന്ന വെള്ളം ‘ഇഗൂ ഫേ’ ഇറിഗേഷൻ കനാൽ വഴി ജലക്ഷാമം നേരിടുന്ന ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് എത്തിക്കും.
നദിയിലെ ജലനിരപ്പ് താഴ്ന്ന് ആഴമേറിയ മലയിടുക്കുകളിലൂടെ വെള്ളം ഒഴുകിയിരുന്നതിനാൽ നേരത്തെ കർഷകർക്ക് പമ്പുകൾ ഉപയോഗിച്ച് വെള്ളമെടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഇതുമൂലം വിതയ്ക്കൽ സമയത്ത് ആവശ്യത്തിന് ജലം ലഭിക്കാതെ കാർഷിക മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു.
കൂടുതൽ ചെക്ക് ഡാമുകൾക്ക് പദ്ധതി
സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രാധാന്യവുമുണ്ട്. പാകിസ്ഥാനിലേക്ക് ഒഴുകിയെത്തുന്നതിന് മുൻപ് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കും സിന്ധു നദിയിലെ ജലം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെ വിലയിരുത്തുന്നത്.
ലഡാക്ക് ഭരണകൂടം നദിക്ക് കുറുകെ കൂടുതൽ തടയണകൾ നിർമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ജലസുരക്ഷ ഉറപ്പാക്കുന്നതിനും ജലസേചന ശേഷി വർധിപ്പിക്കുന്നതിനുമായി ലഡാക്കിൽ 36 ചെക്ക് ഡാം പദ്ധതികൾ നിർമിക്കുന്നതിനുള്ള നിർദേശം കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
ഏകദേശം 56 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ലേ മേഖലയിൽ നാല് ഹിമാലയൻ റോക്ക് ചെക്ക് ഡാമുകളും കാർഗിൽ മേഖലയിൽ 29 ചെക്ക് ഡാമുകളും ഉൾപ്പെടുന്നു. ലഡാക്കിലെ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്ക് കൂടുതൽ വെള്ളം ലഭ്യമാക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.




