കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ശ്രീഹരി ബന്ധുക്കളുടേതടക്കമുള്ള ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. ചിത്രങ്ങൾ കൈമാറുന്നതിനായി നാലോ അഞ്ചോ പേർ മാത്രമുള്ള രഹസ്യ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ചിത്രങ്ങൾ മോർഫ് ചെയ്യാൻ ഏത് ആപ്പാണ് ഉപയോഗിച്ചതെന്ന് പരിശോധിച്ചുവരികയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അന്വേഷണപരിധിയിൽ വരുമെന്നും കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
പ്രതികൾ ഏറ്റവും പുതിയ ഐഫോൺ ഉപയോഗിച്ചിരുന്നതായും മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴിയാണ് പ്രചരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. കോളേജ് മാഗസിനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാർഥിയാണ് ശ്രീഹരി. അന്വേഷണത്തിന്റെ ഭാഗമായി ചില വിവരങ്ങൾ നിലവിൽ പുറത്തുവിടാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സമാന കേസുകളുമായി കൊച്ചിയിലെ സംഭവത്തിന് നിലവിൽ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷണർ പറഞ്ഞു. മറ്റ് കോളേജുകളിലും സമാന സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വിദ്യാർഥികളും രക്ഷിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.
അതേസമയം, കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർഥിയാണെന്നാണ് ശ്രീഹരി പൊലീസിന് നൽകിയ മൊഴി. ഇയാൾ ഒളിവിലാണെന്നും കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഘത്തിൽ കോളേജിലെ വിദ്യാർഥികളും ഉൾപ്പെട്ടിരുന്നതായാണ് വിവരം. പതിനായിരത്തോളം അംഗങ്ങളുള്ള ടെലഗ്രാം ഗ്രൂപ്പിലും ചിത്രങ്ങൾ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മട്ടാഞ്ചേരി എംഡിഎംഎ കേസ്: വിവരങ്ങൾ ലഭിച്ചത് യോദ്ധാവ് ആപ്പ് വഴി
മട്ടാഞ്ചേരിയിൽ നടത്തിയ എംഡിഎംഎ വേട്ടയിൽ പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. യോദ്ധാവ് ആപ്പ് വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടത്ത് ഒരാളെ പിടികൂടിയത്. ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരിയിൽ നിന്ന് നൗഫലിനെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷണർ പറഞ്ഞു.
തൂഫാൻ പദ്ധതിയുടെ പശ്ചാത്തലത്തിൽ ലഹരിസംഘങ്ങൾ പ്രവർത്തനരീതി മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സിന്തറ്റിക് ലഹരിമരുന്നുകൾ കൂടുതലായി എത്തുന്നത് ഡൽഹി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരിശോധന ശക്തമാക്കുമ്പോൾ ലഹരിസംഘങ്ങൾ വിതരണ രീതിയിൽ മാറ്റം വരുത്തുന്നതായും കമ്മീഷണർ പറഞ്ഞു.
പാഴ്സൽ വഴിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. അറസ്റ്റിലായ നൗഫൽ കാപ്പ, ലഹരി കേസുകളിൽ പ്രതിയാണെന്നും കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.













