കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറിക് പോൾ അധ്യക്ഷനായാണ് സമിതി അന്വേഷണം നടത്തുന്നത്.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും സമിതി വിശദമായി പരിശോധിക്കും.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് പ്രസവത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നാണ് അഞ്ജു കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവിച്ചത്.
ജനിച്ച രണ്ടാം ദിവസം പനിയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു.
വിവരം ഡോക്ടറെ അറിയിച്ചതിനെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദേശിച്ചെങ്കിലും പരിശോധനാ ഫലം സാധാരണ നിലയിലാണെന്നാണ് അറിയിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്കാൻ നടത്തിയിരുന്നില്ലെന്നും പിന്നീട് കുട്ടിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചു.
തുടർന്ന് കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ ബുദ്ധിമുട്ടും ചില സമയങ്ങളിൽ ശക്തമായ വേദനയും ശരീരത്തിൽ തടിപ്പും ഉണ്ടായിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. എൻഐസിയുവിലേക്ക് മാറ്റിയ സമയത്താണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായാണ് മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്.




