മലപ്പുറം: വണ്ടൂർ പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ടിൽ വീടിന്റെ ഓട് പൊളിച്ച് മോഷണം. കക്കുണ്ട് പള്ളിക്ക് സമീപം മംഗലപ്പറമ്പൻ അബ്ദുസലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അടുക്കള ഭാഗത്തെ ഓടുകൾ മാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരം ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞു.
വീടിന്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നു. യുവതിയും കുട്ടിയും കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലെ സാധനങ്ങൾ പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പരിശോധന നടത്തിയ നിലയിലായിരുന്നു. വാതിലുകൾ തുറക്കുമ്പോൾ ശബ്ദം ഉണ്ടാകാതിരിക്കാൻ മോഷ്ടാവ് എണ്ണ ഒഴിച്ചിരുന്നതായും വീട്ടുകാർ പറഞ്ഞു. വീട്ടിലെ മറ്റ് മുറികളിലും പരിശോധന നടത്തിയതായി കണ്ടെത്തി.
മോഷണം പോയ പാദസരം ഉൾപ്പെടെയുള്ള ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് വ്യക്തമായതോടെ കുടുംബത്തിന് ആശ്വാസമായി. സംഭവത്തിൽ വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ടൂർ സബ് ഇൻസ്പെക്ടർ വി.കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.


