കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സമസ്ത ഇ.കെ. വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാനാണ് പ്രവാചകൻ നിർദേശിച്ചതെന്നും മതപണ്ഡിതർ പറയുന്ന കാര്യങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ മുന്നോട്ടുകൊണ്ടുവരാൻ കാന്തപുരം നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്കുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും നാസർ ഫൈസി വ്യക്തമാക്കി. കാന്തപുരത്തിന്റെ വാക്കുകൾ മാത്രമല്ല, പ്രവർത്തനങ്ങളും വിലയിരുത്തണം. ഇസ്‌ലാം സ്ത്രീകളെ പിന്നോട്ടുനയിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ബോധപൂർവം സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാന്തപുരത്തിന് പിന്തിരിപ്പൻ സമീപനമാണെന്ന് കരുതുന്നില്ലെന്നും വിമർശകർ സ്ത്രീകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും നാസർ ഫൈസി പറഞ്ഞു. കാന്തപുരത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശം പിന്നീട് തിരുത്തിയതായും നാസർ ഫൈസി അവകാശപ്പെട്ടു. സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും സത്യം മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ കാര്യങ്ങൾ പരാമർശിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിനോട് വിയോജിപ്പുണ്ടെന്നും നാസർ ഫൈസി വ്യക്തമാക്കി.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് പി.കെ. നവാസ് എംഎൽഎയും രംഗത്തെത്തി. കാന്തപുരം പറഞ്ഞത് അനുയായികളോടാണെന്നും മതനേതാവ് സംസാരിക്കുമ്പോൾ ആരോടാണ് സംസാരിക്കുന്നതെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വരിയുടെ പേരിൽ കാന്തപുരത്തിന്റെ മുഴുവൻ ജീവിതത്തെയും വിലയിരുത്തരുതെന്നും പി.കെ. നവാസ് പ്രതികരിച്ചു.
നബിദിനാഘോഷത്തിനിടെ ഉണ്ടായ ചില അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും പി.കെ. നവാസ് പറഞ്ഞു. കാന്തപുരം നിരവധി സ്ത്രീ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശങ്ങളുമായി കാന്തപുരം പുറത്തിറക്കിയ പ്രസ്താവനയാണ് വിവാദമായത്. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിലെ നിർദേശം. ഇതിനെതിരെ വിവിധ മേഖലകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു.












