കൊച്ചി: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷം വിവാദമായതിന് പിന്നാലെ രമ്യ ഹരിദാസ് എംഎൽഎയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. “എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ” എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു പരിഹാസം. പിന്നാലെ രമ്യ ഹരിദാസിനെ വിമർശിച്ചുള്ള നിരവധി കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒത്തുതീർപ്പാക്കാനുള്ള നീക്കവും നടക്കുന്നതായാണ് വിവരം. സംഘടനാ തലത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് തർക്കം പരിഹരിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തി കേസ് ഒത്തുതീർപ്പാക്കാനാണ് നീക്കം. നിലവിൽ അന്വേഷണം നടത്തുന്ന സമിതി തന്നെ ഇതിന് മുൻകൈയെടുക്കുമെന്നാണ് സൂചന. പാളയം പ്രദീപ്, സജിത് മുട്ടപ്പലം എന്നിവർക്കെതിരെ സംഘടനാ നടപടി ഉണ്ടായേക്കുമെന്നും രമ്യ ഹരിദാസിന് താക്കീത് നൽകാനും സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
അതിനിടെ, പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫാണെന്ന രമ്യ ഹരിദാസിന്റെ വാദം തെറ്റാണെന്ന് വ്യക്തമായതായും റിപ്പോർട്ടുകളുണ്ട്. രമ്യയുടെ സഹായിയായാണ് പ്രദീപ് പ്രവർത്തിക്കുന്നതെന്നാണ് വിവരം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതും വിവാദമായിരുന്നു. ഔദ്യോഗിക പേഴ്സണൽ അസിസ്റ്റന്റിന് മാത്രമാണ് ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളതെന്നും പ്രദീപിന്റെ പങ്കാളിത്തം ചട്ടവിരുദ്ധമാണെന്നും ആരോപണമുയർന്നു.
യോഗത്തിൽ പ്രദീപ് പങ്കെടുത്തതിനെ സജിത് മുട്ടപ്പലം ചോദ്യം ചെയ്തിരുന്നു. പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് എംഎൽഎയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സജാദും നേരത്തെ ആരോപിച്ചിരുന്നു.
സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിലുള്ള അന്വേഷണവും നടപടികളും തുടരുന്നതിനിടെയാണ് രമ്യ ഹരിദാസിനെതിരായ റിജിൽ മാക്കുറ്റിയുടെ പരസ്യ പരിഹാസം കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ ചർച്ചയാക്കുന്നത്.














